Sunday, November 22, 2009

കടമറ്റത്ത്‌ കുട്ടപ്പന്‍

ധാ തരികിട ധി തരികിട ധും തരികിട തോം !

കുട്ടപ്പന്‍ കൈയില്‍ ബിയര്‍ കുപ്പികള്‍ അടങ്ങിയ കവറുമായി റൂമില്‍ എന്‍ട്രി നടത്തി. കുട്ടപ്പന്റെ വരവ് ഞങ്ങളെ എല്ലാം ഉന്മേഷഭരിതരാക്കി. എന്നാല്‍ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. അവന്‍ കാലെടുത്തു വെച്ചതും കറന്റ്‌ പോയതും ഒരുമിച്ചായിരുന്നു.

"ഹോ... നശിപ്പിച്ചു... ഇന്ന് ഇനി കൊതുക് കടി കാരണം ഉറക്കവും ഉണ്ടാവില്ല "

"അതിനല്ലേടാ നിരത്തി വെച്ചിരിക്കുന്ന കുപ്പികള്‍... അത് കാലിയാക്കിയാല്‍ പിന്നെ എന്ത് കടിച്ചാലും ഉണരില്ല !"

ഞാന്‍ അപ്പോഴേക്കും മൊബൈല്‍ ഫോണിലെ ടോര്‍ച്ചുമായി മെഴുകുതിരി തപ്പി അടുക്കളയിലേക്കു നടന്നു. കത്തിച്ച മെഴുകുതിരി റൂമിന്റെ ഒത്ത നടുക്ക് കുപ്പികളുടെ അരികില്‍ തന്നെ സ്ഥാപിച്ചു.

"അപ്പൊ സംഭവം തുടങ്ങുവല്ലേ ?" കുട്ടപ്പന്‍ വിളിച്ചു കൂവി.

ഞങ്ങള്‍ എല്ലാരും ഒരു ഞെട്ടല്‍ അഭിനയിച്ചു.

"എടാ,,, ഞാന്‍ ഒരു അശരീരി കേട്ടെടാ ,,, നീ കേട്ടോ ? "

"അത് അശരീരി അല്ലെടാ... നമ്മുടെ കുട്ടപ്പനാ ... ഇരുട്ടായത് കൊണ്ടു കാണാത്തതാ... ഡാ കുട്ടപ്പാ.. ഒന്ന് ചിരിച്ചു കാണിച്ചേ,,, ഞങ്ങള്‍ എല്ലാരും നിന്നെ ഒന്ന് കാണട്ടെ !"

കുട്ടപ്പന്റെ കുരു പൊട്ടി. തന്റെ ഗ്ലാമറിനെ അലവലാതികള്‍ ചോദ്യം ചെയ്യാറായോ ?

"കൂടുതല്‍ ചിരിക്കേണ്ട... നീയൊക്കെ ഇരിക്കുന്നിടത്ത് നോക്കിയാല്‍ വെള്ള ഷര്‍ട്ട്‌ ഉണക്കാന്‍ ഇട്ടിരിക്കുവാ എന്നേ തോന്നൂ... "

വെള്ളമടി പുരോഗമിക്കവേ സംസാരം പ്രേതങ്ങളെ കുറിച്ചായി. എല്ലാവരും അവരവര്‍ക്കുണ്ടായ അനുഭങ്ങള്‍ പങ്കു വെക്കാന്‍ തുടങ്ങി.

"എന്‍റെ കുട്ടിക്കാലത്ത് വീട്ടിനടുത്ത് ഒരു കെട്ടിടം ഉണ്ടായിരുന്നു. അവിടെ ഞാന്‍ വെള്ള സാരി ഉടുത്ത രൂപങ്ങളെ കണ്ടിട്ടുണ്ട്.. !" രവി കഥ പറച്ചില്‍ തുടങ്ങി.

"നീ വ്യക്തമായി കണ്ടിട്ടുണ്ടോ ? ചുമ്മാ പുളുവടിക്കാതെ..." ഞങ്ങള്‍ കാത്തു കൂര്‍പ്പിച്ചു.

"ഞാന്‍ ദേ തൊട്ടടുത്ത്‌ കണ്ടിട്ടുണ്ട്. അതും ഒന്നല്ല... പല രൂപങ്ങള്‍ ഒരുമിച്ച് "

"ശോ.... എന്നിട്ട് ? നീ എപ്പോഴാ കണ്ടത്? രാത്രിയോ പകലോ ? കാണാന്‍ എങ്ങനെ ഉണ്ടായിരുന്നു ?"

"രാത്രിയെന്നോ പകലെന്നോ വ്യതാസം ഒന്നുമില്ലായിരുന്നു... എപ്പോഴും കാണാമായിരുന്നു... എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ ചിലരെ കാണാന്‍ നല്ല ഭംഗിയായിരുന്നു... ചിലരെ കണ്ടാല്‍ പേടിയാവും..."

"ഓഹോ... ആ കെട്ടിടത്തിനെ എല്ലാരും എന്തായിരുന്നു വിളിച്ചിരുന്നത്‌ ? പ്രേതഭവനം ? ഭാര്‍ഗവീനിലയം ?"

"ഏയ്‌... അതൊന്നുമല്ല... ഞങ്ങള്‍ അതിനെ സര്‍ക്കാര്‍ ആശുപത്രി എന്ന് വിളിച്ചിരുന്നു !"

"#$%*%@&... എടാ മ മ മ ... മത്തങ്ങാ തലയാ... ഇനി ഒരക്ഷരം മിണ്ടിപ്പോവരുത്‌ !"

അടുത്തത് ബിജുവിന്റെ ഊഴം...

"പ്രേതം, ആത്മാവ്, ഭൂതം തുടങ്ങിയവയൊക്കെ കഥയിലും സിനിമയിലും ഒക്കെ ഉള്ളതാ... നമ്മള്‍ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം"

"എനിക്കും അങ്ങനെയാ തോന്നുന്നെ... ഹൊറര്‍ പടങ്ങള്‍ ഒക്കെ കണ്ട് നമ്മള്‍ തന്നെ ഓരോന്ന് ആലോചിച്ചു സ്വയം പേടിക്കും" ഞാനും ബിജുവിനൊപ്പം ചേര്‍ന്നു.

"അത് ശരിയാ... പണ്ട് EVIL DEAD 2 എന്നൊരു പടം കണ്ടിട്ട് രണ്ട് ദിവസം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല... അതില്‍ തലയില്ലാത്ത ഒരു പെണ്ണ് വന്ന് ഡാന്‍സ് കളിക്കുന്ന ഒരു സീന്‍ ഉണ്ട്... ഓര്‍ക്കുമ്പോ ഇപ്പോഴും പേടിയാവും !" രവി പേടി മാറാന്‍ കുപ്പിയില്‍ നിന്നു ഒരു കവിള്‍ കൂടി എടുത്തു.

"അതൊരു പഴയ പടം അല്ലേ ? അത് കഴിഞ്ഞു ഒരുപാട് പടങ്ങള്‍ വന്നല്ലോ... എന്തൊക്കെ പറഞ്ഞാലും നമ്മള്‍ മലയാളികള്‍ക്ക് രക്തം ഊറ്റികുടിക്കുന്ന യക്ഷികളോട് തന്നെയാണ് ഇഷ്ടം.... രക്തം പുരണ്ട ചുണ്ടുകള്‍ നക്കിതുടക്കുന്ന രംഗം ഓര്‍ക്കുമ്പോ തന്നെ ഒരുമാതിരിപ്പെട്ടവന്മാരോക്കെ പേടിക്കും" പ്ലേറ്റില്‍ നിന്നും കുറച്ചു അച്ചാര്‍ നക്കിക്കൊണ്ട്‌ ബിജു തുടര്‍ന്നു.

ഇത്രയൊക്കെ ആയിട്ടും കുട്ടപ്പന്‍ മാത്രം ഒന്നും മിണ്ടുന്നില്ല. എല്ലാം കേട്ടു പാവം പേടിച്ചു ജീവച്ഛവം ആയോ എന്നൊരു സംശയം വന്നതിനാല്‍ ഞാന്‍ ചോദിച്ചു," കുട്ടപ്പാ... നീ എന്താ ഒന്നും മിണ്ടാതെ ? പേടിച്ചു പോയോ ?"

കുട്ടപ്പന്‍ എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി.

"പേടിക്കാനോ ? ഞാനോ ? പേടി എന്നൊരു വാക്ക് കുട്ടപ്പന്റെ ഡിക്ഷനറിയില്‍ ഇല്ല.... നിങ്ങള്‍ കടമറ്റത്ത്‌ കത്തനാര്‍ എന്ന് കേട്ടിട്ടുണ്ടോ ?"

"ഉണ്ട് കേട്ടിട്ടുണ്ട്... പുള്ളി നിന്റെ ആരാ ? വകയില്‍ ഒരു ഫാദര്‍ ആയിട്ട് വരുമോ ?" രവിയാണ് മറുപടി പറഞ്ഞത്.

"ഛീ... വൃത്തികേട്‌ പറയുന്നോടാ ???"

"അളിയാ നീ എന്നേ തെറ്റിദ്ധരിച്ചു.. ഫാദര്‍ എന്ന് വെച്ചാല്‍ അച്ചന്‍... ഡാഡി അല്ല !"

"ഓ അങ്ങനെ... പുള്ളിയും ഞാനും ഒരേ നാട്ടുകാരാ... അത് കൊണ്ടു ഏതു പ്രേതവും എന്നോട് കളിയ്ക്കാന്‍ ഒന്ന് മടിക്കും !"

"പിന്നെ പ്രേതം ബയോടാറ്റ ഒക്കെ നോക്കിയിട്ടല്ലേ വരുന്നത്... ഒന്ന് പോടാ ചെക്കാ..."

"നോക്കിയാലും നോക്കിയില്ലെങ്കിലും എന്നോട് കളിയ്ക്കാന്‍ വാരുന്ന പ്രേതത്തിനെ ഞാന്‍ പറ പറപ്പിക്കും !"

ഇത്രയും ആയ സ്ഥിതിക്ക് കുട്ടപ്പനെ അങ്ങനെ വെറുതെ വിട്ടാല്‍ പറ്റില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

"കുട്ടപ്പാ... നിനക്കറിയാമോ? നമ്മുടെ റൂമിന്റെ മുകളിലത്തെ റൂമില്‍ ഒരു പെണ്ണ് ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്തരീക്ഷത്തില്‍ ഒഴുകി നടക്കുന്ന ഒരു രൂപത്തെ പലരും കണ്ടതായി പറയുന്നുണ്ട് !"

"നീയൊക്കെ ഇത് എന്നേ പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ലേ ?" കുട്ടപ്പന് വിശ്വാസം വരുന്നില്ല.

"അല്ലെടാ... സത്യം ... നീ അടിച്ച ടയലോഗ് ഒക്കെ പുള്ളിക്കാരി കേട്ടിട്ടുണ്ടെങ്കില്‍ സൂക്ഷിച്ചോ... നിന്റെ കാര്യം പോക്കാ !"

കുട്ടപ്പന് ചെറുതായി പേടി വന്ന് തുടങ്ങി.

"ഡാ... സത്യമാണോ ? ഇത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ... വെറുതെ ഓരോന്ന് വിളിച്ചു കൂവിയല്ലോ... ഇനി എന്ത് ചെയ്യും ?"

"മെഴുകുതിരി കെടുത്തിയിട്ട്‌ കിടക്കുക... അല്ല പിന്നെ "

രാത്രി 2 മണി. കുട്ടപ്പന്‍ കണ്ണ് തുറന്നു. കലശലായ ദാഹം. വെള്ളം വെച്ചിരുന്ന കുപ്പി കാലി. ദ്രോഹികള്‍ എല്ലാം നേരത്തെ തന്നെ കുടിച്ചു തീര്‍ത്തു. ഇനി അടുക്കളയില്‍ പോയി വെള്ളം എടുത്തേ പറ്റൂ. ദാഹം സഹിക്കാന്‍ പറ്റുന്നില്ല. പോണോ വേണ്ടയോ ? കുട്ടപ്പന്‍ ധര്‍മ്മ സങ്കടത്തിലായി.

തലയില്ലാത്ത പെണ്ണ്, ഒഴുകി നടക്കുന്ന രൂപം എന്ന് വേണ്ട കുട്ടിക്കാലത്ത് കണ്ട കള്ളിയങ്കാട്ടു നീലിയിലെ രംഗങ്ങള്‍ മുതല്‍ ഇന്നലെ കണ്ട സിനിമാ പോസ്ടറിലെ രൂപം വരെ കുട്ടപ്പന്റെ മനസ്സിലൂടെ ഫാസ്റ്റ് ഫോര്‍വേഡ് നടത്തി. കൈയും കാലിനും ഒക്കെ മരവിപ്പ്. ശരീരം മൊത്തം വിയര്‍ത്തു കുളിച്ചിരിക്കുന്നു, കറന്റ്‌ വരാത്തതിനാല്‍ ലൈറ്റ് ഇടാനും നിവര്‍ത്തിയില്ല. കുട്ടപ്പന്‍ ഒരു നിമിഷം കണ്ണും പൂട്ടി കിടന്നു. എന്നിട്ട് രണ്ടും കല്‍പ്പിച്ചു എഴുന്നേറ്റു.

പിന്നെ അടുക്കളയിലോട്ട്‌ ഒരു ഓട്ടം ആയിരുന്നു ! കണ്ണ് ചിമ്മുന്ന വേഗത്തില്‍ കുട്ടപ്പന്‍ വെള്ളം വെച്ചിരിക്കുന്ന പാത്രത്തിനു അരികിലെത്തി. നല്ല നിലാവ് ഉണ്ടായിരുന്നതിനാല്‍ റൂമിനകം അത്യാവശ്യം കാണാന്‍ കഴിയുന്നുണ്ടായിരുന്നു. പാത്രത്തിലുണ്ടായിരുന്ന വെള്ളം പകുതിയും അകത്താക്കിയപ്പോഴാണ് കുട്ടപ്പന് ആശ്വാസമായത്. അതിനകം അല്പം ധൈര്യം കൂടി വന്നോ എന്നൊരു സംശയം. ഒരു മൂളിപ്പാട്ട് പാടിക്കൊണ്ട് കുട്ടപ്പന്‍ തിരികെ ബെഡ് റൂമിലേക്ക്‌ നടന്നു.

ബാല്‍കണിയിലേക്കു തുറന്നു കിടക്കുന്ന ജനലിലേക്ക് വെറുതെ ഒന്ന് നോക്കി. അവിടെ ഒരു രൂപം നില്ക്കുന്നുണ്ടോ ? കുട്ടപ്പന്‍ പ്രതിമ ആയി! ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. അതേ... ആരോ അവിടെ നില്‍ക്കുന്നു.. രൂപം ചെറുതായി അനങ്ങുന്നു! പെട്ടെന്ന് ഒരു കാറ്റടിച്ചു ! രൂപം ബാല്‍കണിയില്‍ നിന്നും താഴോട്ടു... ഇല്ല... താഴോട്ടു പോവാതെ കാറ്റത്ത്‌ പറന്നു നില്‍ക്കുന്നു... നിലാവത്ത് രൂപം കൂടുതല്‍ വ്യക്തമായി... ഒരു പെണ്ണിന്റെ ഉടല്‍...അതും തലയില്ലാതെ... ഇതവളാ ! മുകളിലത്തെ റൂമില്‍ തൂങ്ങി ചത്ത ചേച്ചി !! "എന്റമ്മോ " എന്ന് വിളിക്കാന്‍ കുട്ടപ്പന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ കുട്ടപ്പന്‍ നിന്നിടത്ത് ഓഫ്‌ ആയി വീണു.

പിറ്റേ ദിവസം ഞങ്ങള്‍ ഓരോരുത്തരായി എഴുന്നേറ്റു നോക്കുമ്പോള്‍ കണ്ട കാഴ്ച :

'വീണിതല്ലോ കിടക്കുന്നു ധരിത്രിയില്‍
ബോധം പോയി കുട്ടപ്പന്‍ ജഗ പോഗ '

മുഖത്ത് കുറച്ചു വെള്ളം തളിച്ചപ്പോള്‍ കുട്ടപ്പന്‍ കണ്ണ് തുറന്നു.

"എന്ത് പറ്റിയെടാ ? രാത്രിയില്‍ ഉരുണ്ടു വന്നതാണോ ?" ഞങ്ങള്‍ ചോദിച്ചു.

"ഉരുണ്ടത്‌ ഉരുട്ടിയതും ഒന്നുമല്ല... തൂങ്ങി മരിച്ച ആ പെണ്ണിനെ ഞാന്‍ കണ്ടെടാ... ദേ അവിടെ... "

ഞങ്ങളും ഒന്ന് ഞെട്ടി. കളി കാര്യമായോ? പേടിച്ചു പേടിച്ചു പതുക്കെ ഞങ്ങള്‍ ജനലിനരികിലേക്ക് നീങ്ങി. പുറത്തേക്കു നോക്കിയപ്പോ ആ രൂപം അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു.

മുകളിലത്തെ നിലയില്‍ ഉണക്കാനിട്ടിരുന്ന ചുരിദാറിന്റെ ടോപ്‌ പൊട്ടി വീണ കയറില്‍ നിന്നും പിടി വിടാതെ കാറ്റില്‍ അപ്പോഴും പറന്നു കളിക്കുന്നുണ്ടായിരുന്നു.... !

5 comments:

  1. ഹഹ
    പാവം കുട്ടപ്പന്‍

    ReplyDelete
  2. hehehe climax kollam

    ReplyDelete
  3. വണ്ടര്‍ഫുള്‍ കുട്ടപ്സ് :)

    ReplyDelete
  4. കുട്ടപ്പന്‍ കലക്കി ...!!! ഹ ഹ...!! സര്‍ക്കാര്‍ ആശുപത്രിയുടെ കഥ കൊള്ളാം

    ReplyDelete