Monday, September 28, 2009

ഒരു ഡിന്നറിന്റെ ഓര്‍മയ്ക്ക്




"നീ പോടാ കൊരങ്ങാ....!"

കഷ്ടിച്ച് രണ്ട് ദിവസം മാത്രം പരിചയമുള്ള ഒരു പെണ്‍കുട്ടി മുഖത്ത് നോക്കി ഇങ്ങനെ വിളിച്ചാല്‍ എന്ത് തോന്നും ? ദേഷ്യം, അമ്പരപ്പ് അതോ തമാശ ? ഇത് കേട്ടിട്ട് ഞാന്‍ തിരികെ ഒന്നും വിളിക്കാതെ ചിരിച്ചു തള്ളിയത് അവളുടെ ചിരി കണ്ടിട്ടാണോ അതോ എന്നെക്കാളും ദയനീയമായ അവളുടെ ആരോഗ്യ സ്തിഥി കണ്ടിട്ടാണോ എന്നെനിക്കറിയില്ല.

അവള്‍ രേഷ്മ, എന്‍റെ കൂട്ടുകാരി. രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജനുവരി മാസം ജോലിക്ക് പ്രവേശിച്ചു ട്രെയിനിംഗ് തുടങ്ങുമ്പോള്‍ എന്‍റെ ഗ്രൂപ്പില്‍ അവളും ഉണ്ടായിരുന്നു. ട്രെയിനിംഗ് സമയത്തെ ഞങ്ങളുടെ പരിചയം കേവലം ചിരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു. വിരലില്‍ എണ്ണാവുന്നത്ര പ്രാവശ്യം മാത്രമേ ഞാന്‍ അവളോട്‌ മിണ്ടിയിട്ടുള്ളൂ.അത്രയും പ്രാവശ്യം 'പോടാ' വിളി കേട്ടിട്ടുമുണ്ട്. ട്രെയിനിംഗ് കഴിഞ്ഞു ഞങ്ങള്‍ വേറെ വേറെ ഓഫീസുകളില്‍ ആയി. ഒരു ദിവസം രാവിലെ അവിചാരിതമായി ഞാന്‍ രേഷ്മയെ കമ്പനി ബസ്സിനകത്ത് കണ്ടു. ഒന്നും സംസാരിച്ചില്ല. കാരണം ഞാന്‍ റോഡിലും അവള്‍ ബസ്സിനകത്തും ആയിരുന്നു ! അന്ന് എനിക്ക് ഒരു മെയില്‍ കിട്ടി.... Subject : Hi

- - - - - - " ഹലോ മാഷെ, സുഖാണോ ? എന്താ എന്നെ കണ്ടപ്പോള്‍ ഒരു ഞെട്ടല്‍ ? ഒന്ന് ചിരിച്ചു കൂടെ ? ജോലിയൊക്കെ എങ്ങനെ പോവുന്നു ? പറ്റുമെങ്കില്‍ reply ചെയ്യ്‌... ട്ടോ ! " - - - - -

ആ മെയിലിനു മറുപടി അയച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ സൌഹൃദം ശരിക്കും തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം. മെയില്‍സ്‌, ചാറ്റിങ്, sms തുടങ്ങിയവയില്‍ കൂടി അത് പടര്‍ന്നു പന്തലിച്ചു. അങ്ങനെയിരിക്കെ എന്‍റെ പിറന്നാള്‍ വന്നെത്തി. പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു സംഭവം കൂടി അതിനോടൊപ്പം വരും - ട്രീറ്റ്‌ ! രേഷ്മക്കു ട്രീറ്റ്‌ കിട്ടിയേ തീരൂ. സമ്മതിക്കാതെ തരമില്ലല്ലോ. വീക്കെണ്ട് ആവുമ്പോ ഡിന്നര്‍ മേടിച്ചു തരാമെന്നു പറഞ്ഞു അത് സോള്‍വ്‌ ആക്കി.

ട്രീറ്റ്‌ ദിവസം. രാത്രി 7 മണി ആയപ്പോള്‍ ഞാന്‍ രേഷ്മ കാത്തു നില്‍ക്കാമെന്ന് പറഞ്ഞ സ്ഥലത്തെത്തി. punctuality എനിക്ക് അല്പം കുറവായതിനാലും അവള്‍ക്കു വളരെ കൂടുതല്‍ ആയിരുന്നതിനാലും എനിക്ക് മുന്‍പേ അവള്‍ അവിടെ എത്തിയിരുന്നു. ബര്‍ത്ത്ഡേ വിഷ് ഒക്കെ പറഞ്ഞിട്ട് അവള്‍ എന്നെ അടുത്തുള്ള ഐസ് ക്രീം പാര്‍ലറിന്റെ മുന്നിലേക്ക് കൂട്ടികൊണ്ട് പോയി. ട്രീറ്റ്‌ ഐസ് ക്രീമില്‍ ഒതുക്കമെന്ന എന്‍റെ കണക്കുകൂട്ടല്‍ ഒക്കെ തെറ്റാണെന്ന് മനസ്സിആവാന്‍ അധിക നേരം വേണ്ടി വന്നില്ല.

പാര്‍ലറിന്റെ അകത്തു നിന്നു അതാ ഒരു പെണ്‍പട ഇറങ്ങി വരുന്നു. അവളുടെ ഹോസ്റ്റലിലെ ഫ്രണ്ട്സ് ആന്‍ഡ്‌ റൂം മേറ്റ്സ് ! അവളുടെ റൂം മേറ്റ്സ് നു എന്നെ അറിയാം. ബാകി ഫ്രണ്ട്സ് എല്ലാവരും എന്റെയും ഫ്രണ്ട്സ്. ഇനിയും പറഞ്ഞാല്‍ എന്‍റെ ട്രെയിനിംഗ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍. കുറച്ചു കൂടി വ്യക്തമാക്കിയാല്‍ എന്‍റെ അതേ ഓഫീസില്‍ വര്‍ക്ക്‌ ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ ! ഇങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ പിന്നെ എന്താ പറയേണ്ടേ ? പഴ്സില്‍ നിന്നു ഒരു രണ്ടായിരം രൂപ ബൈ ബൈ പറയുന്നത് പോലെ ഒരു ഫീലിംഗ്. അത്രയും രൂപ കൈയില്‍ ഇല്ല എന്നത് വേറെ കാര്യം. ക്രെഡിറ്റ്‌ കാര്‍ഡ് കി ജയ് ! നേര്‍ച്ചക്കോഴി കശാപ്പുകാരനെ നോക്കുന്ന കൂട്ട് ഞാന്‍ രേഷ്മയെ നോക്കി. 'ഞാനൊന്നുമറിഞ്ഞില്ലേ' എന്ന ഭാവം! കാലിന്റെ അറ്റത്ത്‌ നിന്നും ട്രാവല്‍ ചെയ്തു വന്ന ഞെട്ടലും ചമ്മലും മുഖത്ത് വരാതിരിക്കാന്‍ ഒരു വിഫല ശ്രമം നടത്തി കൊണ്ട് ഞാന്‍ ചോദിച്ചു :

"ആഹാ... എല്ലാരും ഉണ്ടല്ലോ... എന്താ ഇവിടെ ?"

"ഞങ്ങള്‍ വെറുതെ കറങ്ങാന്‍ ഇറങ്ങിയതാ.... പിന്നെ ഒരു ഐസ്ക്രീം തട്ടാമെന്നു കരുതി ഇങ്ങു പോന്നു... അല്ലാ, അഭി എന്താ ഇവിടെ ?"

".... ഞാന്‍ ... അത് .... പിന്നെ ..."

അപ്പോഴേക്കും രേഷ്മ ചാടി കേറി പറഞ്ഞു, " അവന്‍ എനിക്ക് ട്രീറ്റ്‌ ചെയ്യാന്‍ വന്നതാ !"

എല്ലാവരും എന്നെ ഗൂഡമായി നോക്കി. ഞാന്‍ മാനത്ത് നോക്കി 'twinkle twinkle little star' മനസ്സില്‍ പാടി !

"അപ്പൊ ശരി... ഞങ്ങള്‍ പോവാ... "

എന്നെയും രേഷ്മയേയും തനിച്ചാക്കി അവര്‍ നടന്നകന്നു. അവര്‍ പോയതും രേഷ്മക്കു ഡോസ് കൊടുക്കല്‍ കര്‍മം ആരംഭിച്ചു.

"എടീ ദുഷ്ടേ.... ഇവരൊക്കെ കൂടെ ഉണ്ടെന്നു ഒരു മുന്നറിയിപ്പ് തന്നു കൂടായിരുന്നോ ? "

"പിന്നേ.... മുന്നറിയിപ്പ് തന്നിരുന്നെങ്കില്‍ നിന്റെ മുഖത്ത് തെളിഞ്ഞ ചമ്മല്‍ ലൈവ് ആയിട്ട് കാണാന്‍ പറ്റില്ലല്ലോ.... അത് കൊണ്ട് ഞാന്‍ മനപ്പൂര്‍വം പറയാത്തതാ ട്ടോ ..."

"നീ എല്ലാം പ്ലാന്‍ ചെയ്തു ഇറങ്ങിയിരിക്കുവാ അല്ലെ ? ഞാന്‍ വിചാരിച്ചു എല്ലാരും കൂടി എന്നെ മുടിപ്പിച്ചിട്ടേ പോവൂ എന്ന്‍ ..."

"അതേ... ഇഷ്ടപ്പെട്ടില്ലേ ? ഇഷ്ടപ്പെട്ടില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല.. കേട്ടോടാ കൊരങ്ങാ... മുടിപ്പിക്കാമെന്നു വിചാരിച്ചതാ... പിന്നെ പാവമല്ലേ എന്ന് കരുതി വെറുതെ വിട്ടിരിക്കുന്നു !"

അങ്ങനെ പറഞ്ഞു പറഞ്ഞു ട്രീറ്റ്‌ ഒരു ചൈനീസ് restaurant-ല്‍ നടത്താമെന്ന് തീരുമാനിച്ചു. ചൈനീസ് ഭക്ഷണവും ഞാനും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും അടുത്തൊന്നും വേറെ നല്ല ഹോട്ടല്‍ ഇല്ലാത്തതിനാല്‍ അവിടെ തന്നെ കേറി. കേവലം പതിനഞ്ച് രൂപക്ക് ചൈനീസ് തട്ടുകടയില്‍ നിന്നും ഫ്രൈഡ്‌ റൈസും നൂഡില്‍സും ഒക്കെ കഴിച്ച ഓര്‍മയില്‍ മെനു കാര്‍ഡ്‌ തുറന്ന ഞാന്‍ ഞെട്ടി (ഞെട്ടല്‍ നമ്പര്‍ 2). ഏതെടുത്താലും 200 രൂപ... അതില്‍ കുറഞ്ഞൊരു സംഭവം ഇല്ല ! എന്‍റെ ഒരു ഹിസ്റ്ററി എന്തെന്ന് വെച്ചാല്‍ ചൈനീസ് ഫുഡ്‌ കഴിച്ചു പണി കിട്ടിയിട്ടുള്ള അവസരങ്ങള്‍ ആണ് കൂടുതല്‍. ഇത്രയും കാശ് മുടക്കി പണി ചോദിച്ചു മേടിക്കണോ ??

രേഷ്മയെ ഞെട്ടിച്ചു കൊണ്ട് (ഞാന്‍ മാത്രം ഞെട്ടിക്കൊണ്ടിരുന്നാല്‍ ഒരു രസമില്ലല്ലോ) ഞാന്‍ ഒരു പ്രഖ്യാപനം നടത്തി : ഞാന്‍ ഒന്നും കഴിക്കുന്നില്ല ! അവള്‍ കുറച്ചു നേരം തര്‍ക്കിചെങ്കിലും ഞാന്‍ വിട്ടു കൊടുത്തില്ല. പിന്നെ അവള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്നും കുറച്ചു എടുക്കാമെന്ന് ധാരണയായി. ഫ്രൈഡ്‌ റൈസും ചിക്കനും ഓര്‍ഡര്‍ ചെയ്തു. വലിയൊരു പാത്രത്തില്‍ റൈസും പിന്നെ ആവശ്യത്തിലധികം ചിക്കനും എത്തി ചേര്‍ന്നു. വില അല്പം കൂടുതല്‍ ആണെങ്കിലും അതിനുള്ള സംഗതി ഉണ്ട്.... സന്തോഷം ! ഇനി ഇതെങ്ങനെ കഴിച്ചു തീര്‍ക്കും എന്നൊരു പ്രശ്നം മാത്രം ബാക്കി.... പറ്റുന്നത്രയും കഴിക്കാം... ബാക്കി പാര്‍സല്‍ ചെയ്യാം...സോ സിമ്പിള്‍ !

പക്ഷെ മെലിഞ്ഞ ശരീര പ്രകൃതം ഉള്ളവര്‍ ഭക്ഷണം കുറഞ്ഞ അളവില്‍ മാത്രം കഴിക്കൂ എന്ന ധാരണയെ കാറ്റില്‍ പറത്തി കൊണ്ട് രേഷ്മ തന്നെ മുക്കാല്‍ ഭാഗവും തീര്‍ത്തു ! എനിക്ക് ഒരു കാഴ്ചക്കാരന്റെ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പാര്‍സല്‍ ചെയ്യേണ്ട ആവശ്യമേ ഉണ്ടായില്ല. പാത്രങ്ങള്‍ ഒക്കെ ശൂന്യം. ഫ്രണ്ട്സിന്റെ മുന്നില്‍ വെച്ചു കൂടുതല്‍ നാണം കെടാതെ എന്നെ രക്ഷിച്ചത്‌ കൊണ്ടും അവളുടെ കൈയില്‍ ഒരു ഗിഫ്റ്റ് ഉണ്ടായിരുന്നത് കൊണ്ടും രേഷ്മ കൈ കഴുക്കാന്‍ പോയപ്പോള്‍ ഞാന്‍ മുങ്ങിയില്ല..... പാവമല്ലേ... വെറുതെ വിട്ടിരിക്കുന്നു !

പിരിയാന്‍ നേരം രേഷ്മയുടെ കൈയില്‍ കുറെ ചോക്കോലേറ്റ് മേടിച്ചു കൊടുത്തു വിട്ടു - ഫ്രണ്ട്സ് നും റൂം മേറ്റ്സ് നും കൊടുക്കാനായിട്ട്... അവരില്ലാതെ എനിക്കെന്തു ആഘോഷം ;)

വാല്‍കഷണം : രേഷ്മ ഇപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞു happily ever after ആയിട്ട് ഇരിക്കുന്നു. ഇത് വായിച്ചിട്ട് എന്നെ തെറി പറയാന്‍ വന്നാല്‍ എനിക്ക് ഒന്നേ പറയാനുള്ളൂ : 'താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ പരിധിക്ക് പുറത്താണ് !'

Monday, September 21, 2009

വെന്‍ ഐ വാസ് ഇന്‍ സ്കൂള്‍

കുട്ടിക്കാലം! രാവിലെ എഴുന്നെല്‍ക്കുമ്പോ മെത്ത നനഞ്ഞോ ഇല്ലെയോ എന്ന് നോക്കുന്ന ഒരു കാലമുണ്ടായിരുന്നല്ലോ.. അത് തന്നെ! മിട്ടായും കഴിച്ചു കളിപ്പാട്ടങ്ങളുടെ കൂടെ ഗുസ്തി കൂടി കൊണ്ട് നടന്ന എന്നെ വീട്ടുകാര്‍ സ്കൂളില്‍ കൊണ്ട് പോയി ചേര്‍ത്തു. ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നെങ്കിലും പിന്നെ അതൊക്കെ ശീലമായി.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളില്‍ സ്പോര്‍ട്സ് ഡേ ആണത്രേ. ഫസ്റ്റ് ആവുന്നവര്‍ക്ക് ഗപ്പ്‌ കിട്ടും പോലും. എങ്കില്‍ പിന്നെ നമുക്കും ഒന്ന് നോക്കി കളയാം എന്ന് എന്‍റെ കുഞ്ഞു മനസ്സ് മന്ത്രിച്ചു. അങ്ങനെ യാതൊരു പരിശീലനമോ മുന്‍പരിചയമോ ഇല്ലാതെ തന്നെ ഗപ്പ്‌ ഒപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

സ്പോര്‍ട്സ് ഡേ! ആദ്യത്തെ മത്സരം സ്പൂണില്‍ നാരങ്ങ വെച്ചിട്ട് ആ നാരങ്ങാ താഴെ വീഴാതെ ഒരു പോയിന്റില്‍ നിന്നു മറ്റൊരു പോയിന്റ് വരെ സ്പീഡില്‍ നടക്കുക... വെരി സിമ്പിള്‍! എല്ലാവരും സ്ടാര്ട്ടിംഗ് പോയിന്റില്‍ റെഡി ആയി. വിസില്‍ ഊതിയതും ഞാന്‍ ഒരു സ്റ്റെപ്പ് വെച്ചു. അടുത്ത സ്റ്റെപ്പ് വെച്ചത് നാരങ്ങ ആണെന്ന് മാത്രം. എന്നെ കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് മനസ്സിലാക്കിയത് പോലെ നാരങ്ങ ഒറ്റയ്ക്ക് ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി ഉരുണ്ടു പോവുന്നു. ഞാനുണ്ടോ വിടുന്നു. സ്പൂണും കടിച്ചു പിടിച്ചു പിന്നാലെ പോയി അതിനെ എടുത്തു പോക്കറ്റിലാക്കി. ഗുപ്പ്‌ കിട്ടിയില്ലെങ്കിലും ഒരു കപ്പ്‌ നാരങ്ങ വെള്ളത്തിനുള്ള വകയെങ്കിലും വേണമല്ലോ. അങ്ങനെ ആ മത്സരം അവിടെ അവസാനിച്ചു.

അടുത്തത് തവളച്ചാട്ടം. വെരി വെരി സിമ്പിള്‍! എത്രയെത്ര തവളച്ചാട്ടം ചാടിയിട്ടുള്ളവനാ ഈ ഉറുമീസ്. അതിലും പങ്കെടുക്കാന്‍ ഞാന്‍ ചാടി ചാടി പോയി. മത്സരത്തിനു മുന്‍പ് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണല്ലോ.... വീണ്ടും വിസില്‍ മുഴങ്ങുന്നു. ലങ്കയിലേക്ക് എടുത്തു ചാടിയ ഹനുമാന്‍ സ്വാമിയെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ ചാട്ടം ആരംഭിച്ചു. ഒരു പത്ത് ചാട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ചുറ്റും വെറുതെ ഒന്ന് കണ്ണോടിച്ചു നോക്കി. അടുത്തെങ്ങും ആരും തന്നെയില്ല. എനിക്ക് വയ്യ. അവസാനം ഗപ്പ്‌ കിട്ടാന്‍ പോവുന്നു. സന്തോഷം കൊണ്ടെനിക്ക് ചാടാന്‍ വയ്യേ ! ട്രാക്കിന്റെ പകുതി പോലും ആയിട്ടില്ല. എന്നാലെന്ത് ? ഞാന്‍ തന്നെ ഫസ്റ്റ്...!

അപ്രതീക്ഷിതമായി എനിക്കൊരു വെളിപാട് ഉണ്ടായി.രാവിലെ കഴിച്ച ഇഡലിയും സാമ്പാറും എന്‍റെ കൂടെ ചാടുന്നു! വയറ്റിനകത്ത് എല്ലാം കൂടി കലങ്ങി മറിയുന്നു. ഞാന്‍ പതുക്കെ ചാട്ടത്തിന്റെ സ്പീഡ് കുറച്ചു. ആ തക്കത്തിന് ബാക്കി ഉള്ളവരൊക്കെ വാലിനു തീ പിടിച്ച കണക്ക് പാഞ്ഞു വരുന്നു. സ്പീഡ് കൂടാന്‍ ഒരു നിവര്‍ത്തിയുമില്ല. അവസാനം ട്രാക്കിന്റെ മുക്കാല്‍ ഭാഗം ആയപ്പോ ഞാന്‍ പെരുമ്പാമ്പിനെ കണ്ട തവളയെ പോലെ അട്ടെന്‍ഷന്‍ ആയി. പിന്നെ പതുക്കെ സാവധാനം എഴുന്നേറ്റു. കാലുകള്‍ രണ്ടും അടുപ്പിച്ചു വെച്ചു പതുക്കെ ടോയിലെറ്റ്‌ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു.

വളരെ പെട്ടെന്ന് തന്നെ കാര്യം സാധിച്ചു ഞാന്‍ തിരിച്ചെത്തി. മത്സരം മിസ്സ്‌ ആവാന്‍ പാടില്ലല്ലോ. എന്‍റെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് അടുത്ത മത്സരം പ്രഖ്യാപിച്ചു - തീറ്റ മത്സരം! 5 മിനിറ്റ്‌ കൊണ്ട് മാക്സിമം പഴം അകത്താക്കുക. നിരത്തി വെച്ചിരിക്കുന്ന പഴകുലകളെ ഞാന്‍ ഒന്ന് നോക്കി. പിന്നെ ടോയിലെട്ടിലേക്കു പോവുന്ന വഴിയിലേക്കും ഒന്ന് നോക്കി. സ്വയം ചോദിച്ചു : "ഇനി ഒരു വര കൂടി വരേണ്ടി വരുമോ? ". റിസ്ക്‌ എടുക്കാന്‍ തയ്യാര്‍ അല്ലാത്തതിനാല്‍ ഞാന്‍ ഒഴിഞ്ഞു മാറി. കാരണം ചോദിച്ചു വന്ന കൂട്ടുകാരോട് ഞാന്‍ ഡയറ്റിംഗ് ആണെന്ന് പറഞ്ഞു. ഇവര്‍ക്ക് എന്തൊക്കെ അറിയണം... ഹും !

ഉച്ചക്ക് ശേഷം മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചു. ആദ്യം ബോള്‍ പെറുക്കല്‍ മത്സരം! സംഭവം എന്താണെന്ന് ഒരു പിടിയുമില്ല. എന്നാലും പേര് കൊടുത്തു. മത്സരം തുടങ്ങുന്നതിനു മുന്‍പേ കാര്യങ്ങള്‍ വിവരിച്ചു തന്നു. സ്റ്റാര്‍ടിംഗ് പോയിന്റില്‍ ഒരു ബാസ്കെറ്റ്‌ ഉണ്ട്. ട്രാക്കില്‍ കുറെ ബോള്‍ വെച്ചിട്ടുണ്ട്. ആ ബോള്‍ എല്ലാം ബാസ്കെറ്റിന്റെ അകത്തു ആക്കണം. ഒരു ബോള്‍ ബാസ്കെറ്റിന്റെ അകത്തു ഇട്ടതിനു ശേഷമേ അടുത്ത ബോള്‍ എടുക്കാവൂ. അങ്ങനെ മൊത്തം അഞ്ചു ബോള്‍ ആദ്യം ആര് കുട്ടയുടെ അകത്തു ആക്കുന്നുവോ അവര് ജയിക്കും. ഞാന്‍ കുറച്ചു നേരം ചിന്താവിഷ്ടനായി. ഈ മത്സരം ബുദ്ധി കൊണ്ട് ജയിക്കണം !

വിസില്‍ മുഴങ്ങി. ഞാന്‍ ഓടി. ബോള്‍ പെറുക്കി. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് ! ആഹാ... എല്ലാവരും രണ്ടാമത്തെ ബോള്‍ എടുക്കുന്ന സമയം കൊണ്ട് അഞ്ച് ബോളും നിറച്ചു കുട്ടയും ഉയര്‍ത്തി പിടിച്ചു കൈയടി ഏറ്റു വാങ്ങാന്‍ വേണ്ടി ഞാന്‍ നിന്നു. ഒരു നിമിഷത്തെ നിശ്ശബ്ദത. പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ പോലും മത്സരം മറന്നു ചിരി! എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ നിന്ന എന്‍റെ നേരെ കൈ ചൂണ്ടി ടീച്ചര്‍ പറഞ്ഞു : "ടിസ്ക്വാളിഫയീട്..!" ഞാന്‍ കുട്ടയും എടുത്തു കൊണ്ട് ഓടിയതാണ് കാരണമത്രേ. കുട്ടയും എടുത്തു നിമിഷ നേരം കൊണ്ട് അഞ്ചു ബോളും പെറുക്കി ഫിനിഷിങ് പോയിന്റില്‍ എത്തിയ ഞാന്‍ ആരായി ?? എന്‍റെ ബുദ്ധിപരമായ നീക്കത്തെ അപമാനിച്ചതിന് പ്രതിഷേധമായി പിന്നീടുള്ള മത്സരങ്ങളില്‍ ഒന്നും ഞാന്‍ പങ്കെടുത്തില്ല !


Thursday, September 10, 2009

ഹൈദരാബാദ് തേപ്പ്

തേപ്പുപെട്ടിയിലെ അന്‍പതാമത്തെ പോസ്റ്റ്‌ എഴുതുന്ന ഈ അവസരത്തില്‍ ബ്ലോഗ്‌ വായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും എന്‍റെ നന്ദി ഞാന്‍ ഇവിടെ അറിയിച്ചു കൊള്ളുന്നു (നന്ദി മാത്രമേ ഒള്ളോ എന്ന് ചോദിച്ചു കളയല്ലേ)

ഇത്രയും പോസ്റ്റുകളില്‍ ഇത് വരെ വരാത്ത ഒരു കഥാപാത്രത്തെ ആണ് ഞാന്‍ ഇപ്പോള്‍ പരിചയപെടുത്താന്‍ പോവുന്നത്. നമ്മുടെ എല്ലാം പ്രിയങ്കരനായ ബിനു! ബിനുവിനെ കുറിച്ച് പറയുകയാണെങ്കില്‍ അവനു പത്ത് തലയാ... തനി രാവണന്‍! നമ്മുടെ കോളേജിലെ ചെസ്സ്‌ ചാമ്പ്യന്‍. എഞ്ചിനീയറിംഗ് വര്‍ക്ക്‌ ഷോപ്പില്‍ കാര്‍പെന്‍ട്രി ചെയ്യുമ്പോള്‍ കൈ മുറിഞ്ഞു രണ്ട് തുള്ളി ചോര കണ്ടപ്പോള്‍ മയക്കുവെടി കൊണ്ട ആനയെ പോലെ ചെരിഞ്ഞവന്‍ ബിനു. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ അറിയാതെ ഡ്രൈവിംഗ് പഠിക്കാന്‍ വേണ്ടി ഒരുത്തന്റെ കൈനെടിക്‌ ഹോണ്ട മേടിച്ചു താമരശ്ശേരി ചൊരം ഇറങ്ങി വാഴയില്‍ ഇടിച്ചു നിര്‍ത്തിയത് പോലെ കോളേജിന്റെ അകത്തു വെറുതെ കിടന്ന ബസ്സില്‍ നല്ലൊരു ഇടി ഇടിച്ചു അവിടെയും ഫ്ലാറ്റ് ആയവന്‍ ബിനു (ഭാഗ്യത്തിന് ബസ്സിനു ഒന്നും സംഭവിച്ചില്ല). എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ പരീക്ഷകള്‍ എഴുതി ജോലി കരസ്ഥമാക്കി ബാക്കി ഒള്ളവന്മാരെ IT ഫീല്‍ഡില്‍ സാമ്പത്തിക മാന്ദ്യം കാരണം കമ്പനിയില്‍ നിന്നു ചവിട്ടി പുറത്താക്കിയപ്പോള്‍ പരിപ്പ് വടയും ചായയും മേടിച്ചു തന്ന് ആശ്വസിപ്പിച്ചവന്‍ ബിനു !

പക്ഷെ ബിനുവിന്റെ ആദ്യത്തെ ഹൈദരാബാദ് യാത്ര അവനു ഒരു ഒന്നൊന്നര തേപ്പ് ആവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ദാസപ്പന്‍, ബിനു, ഹരി തുടങ്ങിയവര്‍ ഒരു ദിവസം യാത്ര തിരിക്കുന്നു. ഹരി ബാംഗ്ലൂരില്‍ നിന്നും ബിനു ആന്‍ഡ്‌ ദാസപ്പന്‍ തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ കേറുന്നു. ബിനുവിന്റെ കണ്ടകശനി ആ യാത്ര തുടങ്ങിയപ്പോള്‍ തന്നെ തുടങ്ങുന്നു. യാത്രയുടെ തലേ ദിവസം ദാസപ്പന്റെ ടിക്കറ്റ്‌ കണ്‍ഫേം ആവുന്നു, ബിനു അപ്പോഴും RAC..! പിന്നീട് ടിക്കറ്റ്‌ ചെക്ക്‌ ചെയ്യാന്‍ വന്ന TT മാരെ ദാസപ്പന്‍ കണ്ണുരുട്ടിയും കണ്ണിറുക്കിയും കാലു പിടിച്ചും സമാധാനിപ്പിച്ചു വിട്ടു. ബിനു A/C കോച്ചില്‍ തന്നെ യാത്ര പൂര്‍ത്തിയാക്കിയതിന്റെ ക്രഡിറ്റ്‌ മുഴുവന്‍ ദാസപ്പന് മാത്രം. ആകെമൊത്തം 10 TT മാറി മാറി വന്നു എന്ന് ബിനു പറയുന്നു. ഇനി അവന്‍ കറുത്ത കുപ്പായമിട്ട എല്ലാവരെയും TT ആയിട്ട് തെറ്റിധരിച്ചോ എന്നറിയില്ല.

അങ്ങനെ ഹൈദരാബാദില്‍ എത്തിയ ആദ്യ ദിവസം തന്നെ ബിരിയാണി കഴിച്ചിട്ട് ഞങ്ങള്‍ നാല് പേരും കറങ്ങാന്‍ ഇറങ്ങി. സ്നോ വേള്‍ഡ്, ബിര്‍ള മന്ദിര്‍ ഒക്കെ കണ്ടിട്ട് രാത്രി IMAX ലെ McDonalds-ല്‍ ബര്‍ഗര്‍ കഴിക്കാന്‍ കേറുന്നു. ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ, കോള എല്ലാം വന്നപ്പോള്‍ ബിനുവിന്റെ അകത്തു ഉറങ്ങി കിടന്ന തീറ്റിപണ്ടാരം സട കുടഞ്ഞു എഴുന്നേറ്റു. ഞൊടിയിട കൊണ്ട് എല്ലാം അപ്രത്യക്ഷം. ബിനുവിന്റെ ഗ്ലാസും ഫ്രീ കിട്ടിയ കുഞ്ഞു ഗ്ലാസും എന്റെയും ഹരിയുടെയും ദാസപ്പന്റെയും ഗ്ലാസില്‍ നിന്നും കുടിച്ച വകയും എല്ലാം കൂടി ഒരു ലിറ്ററില്‍ കൂടുതല്‍ കോളയും അവന്‍ അകത്താക്കി. അങ്ങനെ ഒരു യുദ്ധം കഴിഞ്ഞു തളര്‍ന്നു അവശരായി ഞങ്ങള്‍ റൂമില്‍ വന്നു കിടപ്പായി.

പിറ്റേ ദിവസം രാവിലെ ഏതാണ്ട് അഞ്ചു മണി ആയപ്പോള്‍ എന്തോ ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ചുറ്റും നോക്കിയപ്പോള്‍ ഒരു ബോഡി മിസ്സിംഗ്‌. അതാ ബാത്രൂം തുറന്നു ഒരു തോര്‍ത്തും കെട്ടി ബിനു ഇറങ്ങി വരുന്നു. മൊത്തത്തില്‍ നനഞ്ഞു കുളിച്ചു നില്കുന്നു. ഞാന്‍ കണ്ണ് തിരുമ്മി ഇത് സ്വപ്നം വല്ലതും ആണോ എന്ന് നോക്കി. ബിനുവിന്റെ സ്വഭാവം വെച്ച് നോക്കിയാല്‍ തരം കിട്ടിയാല്‍ ഉറങ്ങുന്ന ടൈപ്പ് ആണ്. ഉറക്കം ആയാല്‍ കുംഭകര്‍ണനു സമം! (ഉറക്കം മാത്രം). ഇതിപ്പോ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു കുളിച്ചു കുട്ടപ്പനായി വന്നു നില്‍ക്കുന്നു. കാലം പോയ പോക്കേ ! എന്തായാലും ബിനുവിനെ കണ്ടു പഠിക്കാന്‍ മനസ്സില്ലാത്തത് കൊണ്ട് ഞാന്‍ വീണ്ടും ഉറക്കമായി.

പിന്നെ കണ്ണ് തുറന്നത് 7 മണിക്കാണ്. അപ്പോഴേക്കും ഹരിയും ദാസപ്പനും എഴുന്നേറ്റു. എന്നാല്‍ ബിനു വീണ്ടും കിടപ്പ് തുടരുന്നു. ഇതെന്തു മറിമായം ? രാവിലെ എഴുന്നേറ്റു കുളിച്ചിട്ടു വീണ്ടും കിടക്കുന്നോ ? ഞാന്‍ ചോദിച്ചു : " ഡാ ബിനു... നീ രാവിലെ കുളിച്ചിട്ടു വീണ്ടും ഉറങ്ങുന്നോ ? എന്ത് പറ്റി ??"

ബിനു ഒരു ചമ്മിയ ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു, " കുളിയോ ?? ആര് കുളിച്ചു ? രാവിലെ വയറ്റിനകത്ത് ഒരു ന്യൂനമര്‍ദ്ധം രൂപാന്തരപ്പെട്ടു. പിന്നെ കക്കൂസില്‍ പോയി പേമാരി പോലെ വാള് വെച്ചപ്പോഴാ ആശ്വാസം ആയത്‌. അങ്ങനെ വിയര്‍ത്തു കുളിച്ചു വന്നതായിരിക്കും നീ കണ്ടത് !"

അങ്ങനെ ബിനുവിനു പണി കിട്ടി. അന്ന് കറങ്ങാന്‍ വരില്ല എന്ന് വാശി പിടിച്ച ബിനുവിനെ അനുനയിപ്പിക്കാന്‍ ദാസപ്പന്‍ രംഗപ്രവേശം ചെയ്തു. സംഭാഷണം ഇങ്ങനെ :-

ദാസ്‌ : "ബിനു.... നീ വന്നെ പറ്റൂ... നീ ഇല്ലാതെ നമുക്കെന്തു ജലദോഷം... ഛെ ആഘോഷം ?"
ബിനു : "അതി മനോഹരമായിരിക്കുന്നു ദാസപ്പാ !"
ദാസ്‌ : "എന്നെയാണോ ഉദേശിച്ചത്‌ ?"
ബിനു : "നിന്നെയല്ല... നിന്റെ ഷര്‍ട്ട്‌ ! കണ്ണടിച്ചു പോവുന്ന ചൊമല കളര്‍.... എനിക്ക് അത് കാണുമ്പോഴേ വാള് വെക്കാന്‍ തോന്നുന്നു!"
( ചുവന്ന adidas T shirt ഇട്ടു നിന്ന ദാസപ്പന് അത് സഹിക്കാനായില്ല... )
ദാസ്‌ : "പോടാ തെണ്ടി... 750 രൂപ കൊടുത്തു മേടിച്ച ഒറിജിനല്‍ T shirt ആണിത്....!"
ബിനു: "പഷ്ട്ട് !!! എടാ മണ്ടാ .... 150 രൂപയുടെ സാധനം 750 എന്ന് പറഞ്ഞപ്പോള്‍ ഒറിജിനല്‍ തന്നെ എന്ന് വിചാരിച്ചു മേടിചോളും... !"

എഴുന്നേല്‍ക്കാന്‍ വയ്യെങ്കിലും നാക്കിനു മാത്രം ഒരു പ്രശ്നവുമില്ലാത്ത ബിനുവിന്റെ വക ഐശ്വര്യമായി ഒരു ഗോള്‍ മേടിച്ചു ദാസപ്പന്‍ പിന്‍വാങ്ങുന്നു. അവസാനം ബിനു വരാമെന്ന് സമ്മതിച്ചു (conditions apply). കൊച്ചു കുട്ടികള്‍ക്ക് കുപ്പിപാല് കരുതുന്നത് പോലെ ബിനുവിനു ഒരു energy drink കരുതണം. ORS അഥവാ Electral powder ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആ കുപ്പിയുമായിട്ടയിരുന്നു ബിനു രണ്ട് ദിവസം തള്ളി നീക്കിയത്...!! Golconda ഫോര്‍ട്ട്‌, രാമോജി ഫിലിം സിറ്റി ഇതൊക്കെ കറങ്ങാന്‍ ബിനുവിനു താങ്ങായത് ആ കുപ്പിയില്‍ നിന്നുള്ള ഊര്‍ജം മാത്രമാണ് എന്ന് പറഞ്ഞാല്‍ ആരും ഞെട്ടരുത് !

നമ്മളൊക്കെ ഓരോ ഹോട്ടലില്‍ കേറി വെട്ടി വിഴുങ്ങുമ്പോള്‍ ബിനു കുറച്ചു വെള്ളം കുടിച്ചും കുപ്പി റീഫില്‍ ചെയ്തും സമയം കളഞ്ഞു. അവസാനം കറക്കം ഒക്കെ കഴിഞ്ഞത് കേരളത്തിലേക്ക് തിരിച്ചുള്ള ട്രെയിന്‍ യാത്രയിലും ഒരു കുപ്പി energy drink കരുതാന്‍ ബിനു മറന്നില്ല. പണ്ടേ ചുള്ളികമ്പ്, ഇപ്പോഴോ ഈര്‍ക്കില്‍ എന്ന് പറഞ്ഞത് പോലെയായി തിരികെ പോവുമ്പോള്‍ ബിനുവിന്റെ കോലം!

വാല്‍കഷ്ണം : തന്റെ ജീവന്‍ നിലനിര്‍ത്തിയ ആ കുപ്പിയെ ബിനു ഷോകേസില്‍ തനിക്കു കിട്ടിയ ട്രോഫികള്‍ക്കൊപ്പം പ്രതിഷ്ടിച്ചു എന്നാണ് അവസാനം കിട്ടിയ വാര്‍ത്ത. ദഹനക്കേട് ഇടക്കിടക്കിടക്ക്‌ ബിനുവിനെ പിടികൂടുന്നതിനാല്‍ അവന്റെ ആരോഗ്യവും ആക്രാന്തവും ദിനംപ്രതി കുറഞ്ഞു വരുന്നു എന്ന വിവരവും അറിയിച്ചു കൊള്ളുന്നു.

Tuesday, September 1, 2009

ആദ്യാനുഭവം

ദേ ചേട്ടാ.... വേണ്ടാ...

എന്ത് വേണ്ടാന്നു ?

ഈ പരിപാടി വേണ്ട... അത്ര തന്നെ... എനിക്ക് കണ്ട്രോള്‍ കിട്ടുന്നില്ലാ...

നീ വെറുതെ എന്റെ കണ്ട്രോള്‍ കളയിക്കല്ലേ... പറയുന്നതു അനുസരിച്ചാല്‍ മതി...

എനിക്ക് വയ്യ... ആരെങ്കിലും കണ്ടാലോ... എന്തെങ്കിലും അബദ്ധം കാണിച്ചിട്ട് എനിക്ക് നാണം കെടാന്‍ വയ്യ...

ഇവിടെങ്ങും ആരുമില്ല... നമ്മള്‍ രണ്ടു പേരു മാത്രം.... പിന്നെ ആദ്യത്തെ പ്രാവശ്യം ആവുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നതു പോലെ കാര്യങ്ങള്‍ നടന്നു എന്ന് വരില്ല... പക്ഷെ നമ്മള്‍ വീണ്ടും ട്രൈ ചെയ്യണം...

എന്നാലും എനിക്ക് പേടിയാ..

എന്തിനാ പേടിക്കുന്നെ ? നീ വിചാരിക്കുന്നതു പോലെ ഇതു വലിയ ആനക്കാര്യം ഒന്നുമല്ല... നീ ആ കൈ എടുത്തു ഇതിലോട്ടു ഒന്നു പിടിച്ചേ... എന്നിട്ട് ഞാന്‍ സ്റ്റാര്‍ട്ട്‌ പറയുമ്പോ നേരത്തെ കാണിച്ചു തന്നത് പോലെ ചെയ്തു തുടങ്ങിക്കോ...

എന്നാലും...

നീ എന്റെ ക്ഷമ പരീക്ഷിക്കരുത്... വെപ്പ്രാളം കാണിക്കാതിരുന്നാല്‍ മതി... വളരെ പതുക്കെ സാവധാനം ചെയ്താല്‍ മതി... പേടിക്കണ്ടാ...

എനിക്കറിയില്ല... ഞാന്‍ ശ്രമിച്ചു നോക്കാം !

ഗുഡ്‌... അപ്പൊ എല്ലാം ഓര്‍മയുണ്ടല്ലോ.. സ്റ്റാര്‍ട്ട്‌ !

....................!!!

എന്ത് പറ്റി ചേട്ടാ ????

നീ ക്ലച്ച് വേഗം വിട്ടു... ആക്സിലരെഷന്‍ കൊടുത്തുമില്ല... വണ്ടി ഓഫ്‌ ആയതാ...

ഇതാ ഞാന്‍ ആദ്യമേ പറഞ്ഞെ എനിക്ക് ഡ്രൈവിംഗ് പഠിക്കണ്ടാന്ന്.....!!!