Wednesday, June 3, 2009

സെമിത്തേരിയിലെ പ്രേതം

"എടി മറിയാമ്മേ... ഞാന്‍ ഇവിടെ കുപ്പിയില്‍ വെച്ചിരുന്ന സാധനം എന്തിയേടി ?"
"കുപ്പിയോ... നിങ്ങള്‍ എന്നതാ മനുഷ്യനെ ഈ പുലമ്പുന്നത് ? ഞാന്‍ ഒരു കുപ്പിയും കണ്ടില്ല "
"എന്തോ... സത്യം പറയെടീ? നീ അത് കുപ്പിയോടെ വിഴുങ്ങിയോ? ഞാന്‍ ഇനി എങ്ങനെ ഉറങ്ങും?!! ഞാന്‍ ഷാപ്പിലേക്ക് പോവാ "
"ദേ... കള്ളും കുടിച്ചു നാല് കാലില്‍ ഇങ്ങോട്ട് വരേണ്ട... അവിടെ വഴിയില്‍ സെമിത്തേരി ഉണ്ടല്ലോ... അതിനകത്ത്‌ വല്ല കുഴിയിലും കിടന്നോ"
"ഇവിടെ കിടക്കുന്നതിലും ഭേദം അതാ... നീ ആ ടോര്‍ച്ച്‌ ഇങ്ങു തന്നേടീ ... ഷാപ്പ്‌ അടക്കുന്നതിനു മുന്‍പ് എനിക്ക് പോയി വരണം "

കൂരിരുട്ടില്‍ ടോര്‍ച്ചും പിടിച്ചു അവുസേപ്പ്‌ ഷാപ്പ്‌ ലക്ഷ്യമാക്കി നടന്നു. ചന്ദ്രന് ഒരു ഹലോ പറയാമെന്നു വെച്ച് മുകളിലേക്ക് നോക്കിയപ്പോള്‍ മൂപ്പരെ കാണാനില്ല.

"ഓഹോ.. എന്നെ കാത്തു കൊള്ളാന്‍ നീ മുകളില്‍ ഉണ്ടല്ലോ എന്ന വിശ്വാസത്തിലാണ് ഞാന്‍ ഇറങ്ങി തിരിച്ചത്... കര്‍ത്താവേ കാത്തുകൊള്ളേണമേ !"

നടന്നു നടന്നു അവുസേപ്പ്‌ സെമിത്തേരിക്കു അടുത്തെത്തി. കാറ്റിനു പതിവില്ലാതെ ഒരു തണുപ്പ്. ഇനി താന്‍ വിയര്‍ക്കുന്നതിന്റെ ആവുമോ. ഹേയ്യ്.. ഇതൊക്കെ വെറും തോന്നലാ. അവുസേപ്പ്‌ വാച്ചിലേക്ക് നോക്കി. സമയം 10:30. പ്രേതങ്ങള്‍ ഇറങ്ങി നടക്കുന്ന സമയം ആയിട്ടില്ല. അവരുടെ ക്ലോക്കില്‍ പാതിരാത്രി 12 മണിക്കല്ലേ അലാറം അടിക്കൂ. ഒന്നും പേടിക്കാനില്ല.

വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ അവുസേപ്പ്‌ സെമിത്തേരിക്കു അരികിലൂടെ നടക്കാന്‍ ആരംഭിച്ചു. രാത്രി ഇത് വഴി വരാന്‍ ആരും ധൈര്യപ്പെടാറില്ല. കല്ലറകളുടെ മുകളില്‍ രൂപങ്ങള്‍ ഇരിക്കുന്നതായിട്ടു പലരും കണ്ടിട്ടുണ്ടത്രേ. മൊത്തത്തില്‍ വെള്ള മൂടിയ രൂപങ്ങള്‍! അകത്തു കിടന്നു ചൂട് സഹിക്കാന്‍ വയ്യാതായപ്പോള്‍ കാറ്റ് കൊള്ളാന്‍ ഇറങ്ങിയതാവും. പാവങ്ങള്‍! കഴുത്തില്‍ കിടന്ന കുരിശു മാല അവിടെ തന്നെ ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി അയാള്‍ പരിശോധിച്ചു.

" ശീ "

"കര്‍ത്താവേ... സെമിത്തേരിക്കു അകത്തു നിന്നാണല്ലോ ശബ്ദം കേട്ടത്". അവുസേപ്പ്‌ പ്രതിമ ആയി.

നോക്കണോ വേണ്ടയോ അതോ കണ്ണും പൂട്ടി ഓടണോ ? ചിന്താവിഷ്ടനായ അവുസേപ്പിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ശബ്ദം - " ശീ "

കുരിശു മാലയില്‍ മുറുക്കെ പിടിച്ചു അവുസേപ്പ്‌ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി. അവിടെ.... അവിടെ... കല്ലറയുടെ മുകളില്‍ ഒരു വെളുത്ത രൂപം ഇരിക്കുന്നു!

തൊണ്ട വറ്റി. ശരീരം തളരുന്നു. ആകെ മൊത്തം ഒരു മരവിപ്പ്. എന്നാലും ധൈര്യം മുഴുവനും ചോര്‍ന്നു പോയിട്ടില്ല. അവുസേപ്പ്‌ രണ്ടും കല്‍പ്പിച്ചുചോദിച്ചു.

"ആ... ആരാ ? "

വെളുത്ത രൂപം പതുക്കെ തിരിഞ്ഞു. അവുസേപ്പ്‌ ഒന്ന് നോക്കിയതെ ഉള്ളു. വെള്ള തല മുടി.തിളങ്ങുന്ന കണ്ണുകള്‍. വായില്‍ നിന്നും രണ്ട് ദംഷ്ട്രകള്‍. വെളുത്തു നീണ്ടപല്ലുകള്‍. ഡ്രാക്കുളയെ പോലെ.

ഈശോയേന്നു വിളിച്ചോണ്ട് അവുസേപ്പ്‌ വീട് ലക്ഷ്യമാക്കി ഒറ്റയോട്ടം!

++++++++++++++++++++++++++++++++++++++++++++++++++++++++++++++

ജോസ് തന്റെ സോഡാകുപ്പി കണ്ണട തുടച്ചിട്ടു വാച്ചിലേക്ക് നോക്കി. സമയം 10:30. വീട്ടില്‍ വെച്ചാണേല്‍ അമ്മച്ചി കണ്ടാല്‍ പ്രശ്നമാ. ഇവിടാവുമ്പോ ഒരു കുഴപ്പവുമില്ല. മാത്രമല്ല ഇവിടുത്തെ പ്രേതകഥകള്‍ കാരണം ആരും ഇങ്ങോട്ട് വരുകയുമില്ല. തോളില്‍ കിടന്ന തോര്‍ത്തെടുത്ത് ജോസ് തല വഴി ഇട്ടു. ഇനി ആരെങ്കിലും വന്നാലും തിരിച്ചറിയരുതല്ലോ.

സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയ ഒരു കല്ലറ കണ്ടുപിടിച്ചു അതിനു മേലെ ഇരുന്നു. പോക്കെറ്റില്‍ നിന്നും സിഗരറ്റ് പാക്കറ്റ് കൈയിലെടുത്തു. മൂക്കില്‍ കൂടി പുകവലിക്കുന്നത് എങ്ങനെയാണെന്ന് ഒന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം.

ജോസ് സിഗരറ്റ് പതുക്കെ നാസാദ്വാരത്തിലേക്ക് കേറ്റി. "ആ....ച്ച്ചി !"

സിഗരറ്റ് തെറിച്ചു പോവുന്നു. വീണ്ടും അടുത്ത തുമ്മല്‍. "ആ... ച്ച്ചി !"

മൂക്കില്‍ കൂടി ശ്വാസം വിടുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഐഡിയ! ജോസ് രണ്ട് സിഗരറ്റ് എടുത്തു രണ്ട് നാസാദ്വാരത്തിലേക്കും കേറ്റി. എന്നിട്ട് വായിലൂടെ ശ്വാസം വിടാന്‍ തുടങ്ങി. തീ കൊടുക്കാന്‍ തീപ്പെട്ടി തപ്പുമ്പോള്‍ പിറകില്‍ നിന്ന് ഒരു ശബ്ദം - " ആ... ആരാ ?"

"കര്‍ത്താവേ ചതിച്ചല്ലോ.... യേത് കാലമാടനാ ഈ നേരത്ത് ?" ജോസ് മനസ്സിലോര്‍ത്തു കൊണ്ട് തിരിഞ്ഞു.

ശേഷം ചിന്ത്യം !