Saturday, March 21, 2009

ദൌത്യം

ഇരുളിന്റെ മറവു പറ്റി അയാള്‍ കാട്ടിന്റെ നടുക്കുള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടം ലക്ഷ്യമാക്കി നടന്നു. തന്റെ ഇര ആ കെട്ടിടത്തിന്റെ അകത്തു ഉണ്ടെന്നു അയാള്‍ക്ക്‌ ഉറപ്പായിരുന്നു.

ഇവിടെ വരെ എത്തിപ്പെടാന്‍ അയാള്‍ക്ക്‌ നല്ലവണ്ണം അധ്വാനിക്കേണ്ടി വന്നു. ശരീരമാസകലം ഉള്ള മുറിവുകള്‍ അതിന്റെ തെളിവുകളായിരുന്നു. അരയില്‍ തിരുകി വെച്ചിരുന്ന കത്തിയില്‍ നിന്നും അപ്പോഴും ചോരത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.

കെട്ടിടത്തിനു മുന്‍പില്‍ എത്തിയപ്പോള്‍ അയാള്‍ ഒരു മരത്തിന്റെ മറവില്‍ ചുറ്റുപാടുകള്‍ വീക്ഷിച്ചു. നിലാവത്ത് അയാള്‍ കണ്ടു. ആയുധധാരികളായ രണ്ടു കാവല്‍ക്കാര്‍ റോന്തു ചുറ്റുന്നു. തന്റെ തോക്കില്‍ ഇനി വെറും മൂന്നു തിര മാത്രമെ ഉള്ളു. അത് പാഴാക്കാന്‍ പാടില്ല. ഇവരെ കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ്. ശക്തിയല്ല ബുദ്ധിയാണ് പ്രധാനം.

അയാള്‍ വീണ്ടും ഇരുട്ടിന്റെ മറവു പറ്റി നീങ്ങി. പതുക്കെ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് എത്തി. അവിടെയും ഒരു വാതില്‍ ഉണ്ട്. ഇവിടെ ഒരു കാവല്‍ക്കാരന്‍ മാത്രമെ ഉള്ളു. അയാള്‍ തയ്യാറായി.

പതുങ്ങി പതുങ്ങി അയാള്‍ കാവല്‍ക്കാരന്റെ പിന്നില്‍ എത്തിച്ചേര്‍ന്നു. പിന്നെ എല്ലാം മിന്നല്‍ വേഗത്തില്‍ ആയിരുന്നു. അരയില്‍ നിന്നു കത്തി വലിച്ചൂരി ഒരു വീശല്‍. നിലാവത്തുള്ള ആ തിളക്കം തന്റെ മരണം ആണെന്ന് ആ കാവല്ക്കാരന് മനസ്സിലായില്ല. ശവശരീരം കാട്ടിനകത്തു ഒളിപ്പിച്ചു വെച്ചിട്ട് അയാള്‍ പിന്‍വശത്തെ വാതില്‍ ലക്ഷ്യമാക്കി നടന്നു. ഇപ്പ്രാവശ്യം കൈയില്‍ തോക്ക് കരുതാന്‍ അയാള്‍ ശ്രദ്ധിച്ചു. ഇനിയുള്ള നീക്കങ്ങള്‍ വളരെ സൂക്ഷിച്ചു വേണം.

അയാള്‍ ഓരോ മുറിയായി കേറിയിറങ്ങി. എല്ലാം ശൂന്യം! അല്പം അമ്പരന്നെങ്കിലും തനിക്ക് ലഭിച്ച വിവരങ്ങള്‍ തെറ്റാവാന്‍ സാധ്യതില്ലെന്നു അയാള്‍ക്ക്‌ ഉറപ്പായിരുന്നു. താഴത്തെ നില മുഴുവന്‍ അരിച്ചു പെറുക്കിയതിനു ശേഷം അയാള്‍ രണ്ടാമത്തെ നിലയിലേക്ക് പടി കേറാന്‍ തുടങ്ങി. താന്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തികൊണ്ടിരിക്കുന്നത്‌ അയാള്‍ക്ക്‌ അനുഭവപെട്ടു. മുകളില്‍ ആകെ രണ്ടു മുറികള്‍ മാത്രം.

ആദ്യത്തെ മുറിയുടെ വാതില്‍ ചവിട്ടിപോളിച്ചു അയാള്‍ അകത്തു കേറി. അവിടെയും ശൂന്യം. ദേഷ്യം കൊണ്ടു അയാള്‍ക്ക്‌ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. രണ്ടാമത്തെ വാതിലിനു അടുത്തെത്തിയപ്പോള്‍ അകത്തു നിന്നു എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു. തന്റെ ശത്രു ഇതിനകത്ത് തന്നെ ഉണ്ടെന്നു അയാള്‍ ഉറപ്പിച്ചു.

സര്‍വ്വശക്തിയുമെടുത്ത്‌ അയാള്‍ ആ വാതിലില്‍ ചവിട്ടി. വാതില്‍ പൊളിഞ്ഞു വീണതും അയാള്‍ മുറിയുടെ അകത്തു ഓടി കയറി. ഒട്ടും തന്നെ തിരയേണ്ടി വന്നില്ല. തന്റെ നേര്‍ക്ക്‌ ഒരു നിഗൂഢമായ ചിരിയുമായി ശത്രു നില്ക്കുന്നു. അയാള്‍ തോക്ക് അവന്റെ നെറ്റിക്ക് നേരെ ഉന്നം പിടിച്ചു.

"ഠോ"

നിലത്തേക്ക്‌ വീഴുമ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി. വാതിലിന്റെ വശങ്ങളിലായി നിന്നിരുന്ന അംഗരക്ഷകന്മാര്‍ തന്നെ വെടി വെച്ചു വീഴ്ത്തിയെന്നു. കാഴ്ച മങ്ങി കൊണ്ടിരിക്കുമ്പോള്‍ തന്റെ നേരെ നടന്നു വന്ന രണ്ടു കാലുകള്‍ അയാള്‍ കണ്ടു. വീണ്ടും ഒരു വെടിയൊച്ച ! പിന്നെ മൊത്തം ഇരുട്ട് മാത്രം.

"ഛെ... നശിപ്പിച്ചു !"

റീസ്റ്റാര്‍ട്ട് ലെവല്‍ എന്ന ഓപ്ഷന്‍ മൗസ് വെച്ചു ക്ലിക്ക് ചെയ്യുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോയി.

5 comments:

  1. Variety of ഉടായിപ്സ് വായിക്കാന്‍ ആണ് ഇങ്ങോട്ട് വരണത് തന്നെ...രസായിട്ടോ..സത്യം employees ന്‍റെ ഒരു അവസ്ഥ മനസ്സിലായി...

    ReplyDelete
  2. എടാ ഇതു നീ HITMAN ഗേമ് പ്ലേ എഴുതി വച്ചിറികുവാനൊ ..?? കൊള്ളാമെടാ !!!

    Keep.. Goin.. You simply rocks..!!!

    ReplyDelete
  3. eda kali taaku pidichitu ezhutiyathano ?.. anyways good one ..

    ReplyDelete
  4. @പാഷാണം
    അതില്‍ സത്യം employees ന്റെ കാര്യം എവിടെയാ പറഞ്ഞെ ? :ഓ

    @ദാസപ്പന്‍
    hitman തന്നെടാ... ! കിടിലം കളി അല്ലെ ?

    @ലക്ഷ്മി
    കളി തലയ്ക്കു പിടിച്ചിട്ടു എഴുതിയത് തന്നെയാ ;)

    @TG
    എന്തെരോ മഹാനുബാവുലോ !

    ReplyDelete